Psalms 3

ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്നു ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീൎത്തനം.

1യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!
എന്നോടു എതിൎക്കുന്നവർ അനേകർ ആകുന്നു.
2അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു
എന്നെക്കുറിച്ചു പലരും പറയുന്നു.

സേലാ.
3നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും
എന്റെ മഹത്വവും എന്റെ തല ഉയൎത്തുന്നവനും ആകുന്നു.
4ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു;
അവൻതന്റെ വിശുദ്ധപൎവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു.

സേലാ.
5ഞാൻ കിടന്നുറങ്ങി;
യഹോവ എന്നെ താങ്ങുകയാൽ ഉണൎന്നുമിരിക്കുന്നു.
6എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന
ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ.
നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു;
നീ ദുഷ്ടന്മാരുടെ പല്ലു തകൎത്തുകളഞ്ഞു.
8രക്ഷ യഹോവെക്കുള്ളതാകുന്നു;
നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.

സേലാ.
Copyright information for Mal1910